Sunday, May 17, 2015

എല്ലാ വിദ്യാലയങ്ങളിലും സഹായപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് സഹായപ്പെട്ടി (ഡ്രോപ് ബോക്‌സ്) സ്ഥാപിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലുള്ള എല്ലാ പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. പ്രധാന അദ്ധ്യാപകനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളോ മറ്റ് രണ്ട് അധ്യാപകരുടെ സാന്നിധ്യത്തില്‍ എല്ലാ ദിവസം സഹായപ്പെട്ടി തുറന്ന് പരിശോധിക്കണം. രണ്ട് അദ്ധ്യാപകരില്‍ ഒരാള്‍ വനിതയായിരിക്കണം. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ യഥാസമയം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഒരുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം സംബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

No comments:

Post a Comment