Sunday, May 31, 2015

ആദ്യക്ഷരം കുറിക്കാന്‍ മൂന്ന് ലക്ഷത്തിലേറെ കുരുന്നുകള്‍

T- T T+
* അക്ഷരമുറ്റത്തേക്ക് 36.5 ലക്ഷം കുട്ടികള്‍
* 200 അധ്യയന ദിനങ്ങള്‍ ലക്ഷ്യമിട്ട് കലണ്ടര്‍
* 9-ലും 10-ലും ഹയര്‍ സെക്കന്‍ഡറിയിലും ഡിജിറ്റല്‍ പാഠപുസ്തകം
* സ്‌കൂള്‍ പീരിഡുകള്‍ ഇനി എട്ട്
* 1 മുതല്‍ 8 വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം



തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് 36.5 ലക്ഷം കുട്ടികള്‍ തിങ്കളാഴ്ച വീണ്ടും സ്‌കൂളുകളിലേക്ക്. ഇതില്‍ മൂന്ന് ലക്ഷത്തിലേറെ കുട്ടികള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളാണ്. പ്രവേശനോത്സവത്തിന് സ്വാഗതമേകാന്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും തയ്യാറായിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളില്‍ നടക്കും. ഇതിനൊപ്പം ജില്ലാ, സബ് ജില്ലാ തലങ്ങളിലും പ്രവേശനോത്സവം നടക്കും. 

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെയുള്ള പുസ്തകങ്ങളാണ് തയ്യാറാക്കിയത്.  തുടക്കത്തില്‍ പുസ്തകങ്ങള്‍ ലഭിക്കാത്തവര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് പുസ്തകത്തിന്റെ പൂര്‍ണ ഭാഗം ഡൗണ്‍ലൗഡ് ചെയ്യാം.


ഡിജിറ്റല്‍ പാഠപുസ്തകങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രധാന പ്രത്യേകത. ഒമ്പത്, പത്ത് ക്ലൂസുകളിലും ഹയര്‍ സെക്കന്‍ഡറി തലത്തിലുമാണ് ഐ.ടി. അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. വിദ്യാര്‍ഥിക്ക് അനുബന്ധമായി അറിയേണ്ട വിവരങ്ങള്‍ പ്രമുഖരുടെ വിവരണങ്ങളോടെ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ പുസ്തകം തയ്യാറാക്കിയത്. 

സ്‌കൂള്‍ പീരിഡുകള്‍ ഏഴില്‍ നിന്ന് എട്ടാക്കിയാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്. കലാ-കായിക വിദ്യാഭ്യാസത്തിന് പാഠ്യപദ്ധതിയില്‍ ഇടംനല്‍കാനാണ് നിലവിലുളള പീരിഡുകളുടെ സമയം ക്രമീകരിച്ച് എട്ടാക്കിയത്. 

ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജ്യ യൂണിഫോം നല്‍കും. ഇതിനൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോമിന് അര്‍ഹതയുണ്ട്. രണ്ട് ജോഡി യൂണിഫോമാണ് ഒരു അധ്യായന വര്‍ഷം നല്‍കുന്നത്. യൂണിഫോമിനുള്ള തുക അതത് സ്‌കൂള്‍ പി.ടി.ഐക്ക് നല്‍കും. ഏത് തരത്തിലുള്ള യൂണിഫോമാണ് വേണ്ടെതെന്ന് അതത് സ്‌കൂള്‍ പി.ടി.ഐക്ക് തീരുമാനിക്കാം. 

സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമേ നിരത്തിലിറക്കാവൂ എന്ന് നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ 90 ശതമാനം സ്‌കൂള്‍ ബസ്സുകളുടെ പരിശോധന പൂര്‍ത്തിയായി. 

No comments:

Post a Comment